ലൈംഗികാതിക്രമക്കേസുകളിൽ അതിജീവിതരുടെ ഐഡന്റിറ്റി കോടതി രേഖകളിൽ വെളിപ്പെടുത്തരുത്

ലൈംഗികാതിക്രമക്കേസുകളിൽ അതിജീവിതരുടെ ഐഡന്റിറ്റി കോടതി രേഖകളിൽ വെളിപ്പെടുത്തരുതെന്ന് ഡൽഹി ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേര്, മാതാപിതാക്കൾ, മേൽവിലാസം എന്നിവ കോടതിയിൽ സമർപ്പിക്കുന്ന ഒരു രേഖയിലോ റിപ്പോർട്ടിലോ വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. ഡൽഹി പൊലീസ് കമ്മീഷണറെ വിളിച്ചുവരുത്തി എല്ലാ സ്റ്റേഷനുകൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് സ്വർണ കാന്ത ശർമയുടേതാണ് വിധി.

പോക്‌സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ തളളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ ഇരയുടെ പേര് പരാമർശിച്ചത് ആശങ്കയ്ക്കിടയാക്കുന്നതാണ് എന്ന് കോടതി പറഞ്ഞു. 12 വയസുകാരിയായ പെൺകുട്ടിയെ പ്രതി വീട്ടിൽകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ അമ്മയുമായി താൻ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ ബന്ധത്തിൽ താൽപ്പര്യമില്ലാതിരുന്ന കുട്ടി വ്യാജ ആരോപണമുന്നയിക്കുകയായിരുന്നു എന്നുമാണ് പ്രതിയുടെ വാദം.

Related Articles

Back to top button