നിരപരാധിയായ വയോധികയെ മോഷണക്കേസിൽ പ്രതിയാക്കി, പോലീസിന്റേത് കൃത്യവിലോപമെന്ന് മനുഷ്യാവകാശ കമ്മീഷൻ..

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. പൊലീസ് ഉദ്യോഗസ്ഥരുടേത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവ്. കുറ്റക്കാരായ പോലീസുദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ‘കുറ്റം എന്താണെന്നറിയാതെ 80 കാരി കോടതി കയറിയിറങ്ങിയത് നാലു വർഷം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

1998 ഓഗസ്റ്റ് 16 ന് നടന്ന സംഭവമാണ് 80 കാരിയെ കോടതി കയറ്റിയിറക്കിയത്. രാജഗോപാൽ എന്നയാളുടെ അച്ഛന്റെ വീട്ടിൽ ജോലിക്ക് നിന്ന ഭാരതി എന്ന സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങൾ കേടുവരുത്തുകയും ചെയ്തു. ഈ സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് ക്രൈം 496/1998 നമ്പറായി കേസെടുത്ത് 1998 ഓഗസ്റ്റ് 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങി. തുടർന്ന് പ്രതിക്കെതിരെ ലോങ്ങ് പെൻഡിംഗ് വാറണ്ട് കോടതി പുറത്തിറക്കി.

പിന്നാലെയാണ്, 2019 സെപ്റ്റംബർ 24 ന് ആലത്തൂർ വടക്കേത്തറ സ്വദേശിനി പാർവ്വതി അഥവാ എം ഭാരതി എന്ന വയോധികയെ യഥാർത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് നടപടിയെടുത്തത്. പിറ്റേന്ന് കോടതിയിൽ ഹാജരാക്കി ജാമ്യമെടുപ്പിക്കാം എന്ന ഉറപ്പിൽ ബന്ധുക്കൾ അറസ്റ്റ് തടഞ്ഞു. താൻ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും രാമായണം വായിച്ച് സമാധാനത്തോടെ കഴിയുകയാണെന്നും പറഞ്ഞിട്ടും പോലീസുകാരൻ വിശ്വസിച്ചില്ല.

2019 സെപ്റ്റംബർ 25 ന് പാലക്കാട് ജെ.എം.സി.എം കോടതി മൂന്നിൽ ഹാജരായി 10,000 രൂപയുടെ ജാമ്യത്തിലും 10,00,00 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലും എം. ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ എം ഭാരതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാദിയായ തിരുനെല്ലായി വിജലപുരം കോളനി സ്വദേശി രാജഗോപാലിനെ കണ്ട് പരാതി പിൻവലിപ്പിച്ചതോടെ എം. ഭാരതിയെ കോടതി വെറുതെവിടുകയായിരുന്നു. എന്നാൽ നാല് വർഷത്തിനിടെ എട്ട് തവണയാണ് ഇവർ കോടതി കയറിയിറങ്ങിയത്. സംഭവത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.

പാലക്കാട് ടൗൺ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ യഥാർത്ഥ പ്രതിയുടെ വിലാസം ശരിയായ രീതിയിൽ പരിശോധിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അബദ്ധം സംഭവിക്കുകയില്ലായിരു എന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പ്രതിയുടെ മേൽവിലാസം പരിശോധിക്കാതെയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. വയോധികയുടെ അന്തസിന് ഇടിവ് സംഭവിക്കാനും ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കാനും ഈ സംഭവം ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ടിൽ പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായ പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ ഉത്തരവായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. രണ്ടുദ്യോഗസ്ഥർ വിരമിച്ചതിനാൽ ഇവരുടെ പേരിൽ അച്ചടക്കനടപടി സ്വീകരിക്കുന്നതിനായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പ്രായാധിക്യവും രോഗവും കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാൽ നഷ്ടപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരിക്ക് വേണ്ടി സഹോദരൻ കൊച്ചുകൃഷ്ണനും കമ്മീഷനെ അറിയിച്ചു. ഇതോടെയാണ് വയോധികക്ക് മനുഷ്യാവകാശ ലംഘനം സംഭവിച്ചതായി ജ. അലക്‌സാണ്ടർ തോമസ് വിലയിരുത്തി നടപടിക്ക് ശുപാർശ ചെയ്തത്.

Related Articles

Back to top button