കേരളത്തിലെ ഐടി മേഖലയിൽ വൻ തോതിൽ തൊഴിലവസരങ്ങൾ തുറക്കുന്നു..സംസ്ഥാനത്ത് ജി സി സി കൾ സ്ഥാപിക്കാൻ 30 ഓളം ബഹുരാഷ്ട്ര കമ്പനികൾ…
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ് കേരളത്തിലെ ഐ ടി പാർക്കുകൾ. ഐ ടി, ഐ ടി ഇ എസ് മേഖലയിലെ മുപ്പതോളം ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ അവരുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ സ്ഥാപിക്കാനായി സർക്കാരുമായി ചർച്ചയിലാണ്. കോംപ്ലൈ (COMPLY), ജയിന്റ് ഈഗിൾ (GIANT EAGLE), മൈക്രോപോളിസ് (MICROPOLIS) പോലുള്ള പ്രമുഖ കമ്പനികളും ഇവയിൽപ്പെടുന്നു.
ബഹുരാഷ്ട്ര കമ്പനികൾ തങ്ങൾക്ക് വേണ്ടുന്ന മനുഷ്യവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങളാണ് ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ അഥവാ ജി സി സി. വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജി സി സി കളെ ആകർഷിക്കാനായി സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്ന കാഴ്ചയാണിന്ന് ഇന്ത്യയിൽ
2030 ആകുമ്പോഴേക്കും ജി.സി.സി കൾ ഇന്ത്യയിൽ 30 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് മെറിഡിയൻ ബിസിനസ് സർവീസസിന്റെ റിപ്പോർട്ടിലെ അനുമാനം. 2026 ൽ മാത്രം 1.5 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുക.
കേരള സർക്കാർ രൂപം കൊടുത്ത ഹൈപവർ ഐ ടി കമ്മറ്റിയും, എച്ച്.ആർ. ഏജൻസികളുടെ കൺസോർഷ്യവുമാണ് വിവിധ കമ്പനികളുമായുള്ള ചർച്ചകൾ നടത്തുന്നത്. ഇവയിൽ പുതിയ കമ്പനികളും, നിലവിലുള്ള ജി.സി.സി. കളെ വിപുലീകരിക്കാൻ താല്പര്യമുള്ള കമ്പനികളും ഉൾപ്പെടുമെന്ന് സംസ്ഥാന ഐ ടി സെക്രട്ടറി സാംബശിവ റാവു പറഞ്ഞു.
നിരവധി പ്രമുഖ കമ്പനികൾ ഇതിനകം കേരളത്തിൽ അവരുടെ ജിസിസികൾ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി എന്നിവയിൽ സംസ്ഥാനത്തിന്റെ സാധ്യതകളെ അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നുവെന്ന് സാംബശിവ റാവു ചൂണ്ടിക്കാട്ടി