സർവകലാശാലകളിലെ താത്കാലിക വിസി നിയമനം… തെറ്റെന്ന് ഹൈക്കോടതി…
സർവകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി നിരീക്ഷണം. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
2024 നവംബർ മാസത്തിലാണ് അന്നത്തെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സർവകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെയും നിയമിച്ചത്. സംസ്ഥാന സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു താത്കാലിക വിസി നിയമനം. ഗവർണറുടെ നിയമനം സർവകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നായിരുന്നു സർക്കാർ വാദം.
സുപ്രീംകോടതി വിധി പ്രകാരം ഗവർണർക്ക് വിസിയെ നിയമിക്കാൻ കഴിയുമെന്ന വാദം ഉയർത്തിയാണ് സാങ്കേതിക സർവകലാശാലയിലേക്ക് ഡോ.കെ.ശിവപ്രസാദിനെയും, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിനെയും ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത്. വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും വിരുദ്ധ അഭിപ്രായം സ്വീകരിച്ചതോടെ സംസ്ഥാനത്തെ 13 സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്ത സാഹചര്യമാണ്.