സ്വത്ത് തട്ടാന്‍ മാനസിക രോഗിയാക്കി…മർദ്ദിച്ചത് ഉപ്പയും സഹോദരനും…
നാദാപുരം വളയത്ത് പ്രവാസി യുവാവിനെ ബന്ധുക്കൾ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചതായി പരാതി. കുനിയന്റവിട സ്വദേശി കുനിയില്‍ അസ്ലമി(48)നെയാണ് തലയ്ക്ക് കല്ലുകൊണ്ടേറ്റ പരിക്കുമായി ആശുപത്രിയില്‍ പ്രവേശിച്ചത്. ഉപ്പയും സഹോദരനും അയല്‍വാസിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് അസ്ലം പറയുന്നു.
അബുദാബിയിലെ വ്യവാസായിയായ അസ്ലമിനെ വളയത്തെ വീട്ടില്‍ക്കയറി മൂന്നംഗ സംഘം കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭാര്യയുമായുള്ള സാമ്പത്തിക തര്‍ക്കം മുതലെടുത്ത് താന്‍ മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന് പ്രചരിപ്പിച്ച് കോടികള്‍ വിലയുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അസ്ലം പറഞ്ഞു.
മൂന്ന് മാസം മുന്‍പ് ബെംഗളൂരുവിൽ നിന്നെത്തിയ സംഘം ബന്ധുക്കളുടെ അറിവോടെ തന്നെ തട്ടിക്കൊണ്ടു പോയതായും റീഹാബിലിറ്റേഷന്‍ സെന്‍ററെന്ന പേരില്‍ തൊഴുത്തിന് സമാനമായ കെട്ടിടത്തില്‍ പാര്‍പ്പിച്ചതായും അസ്ലം പറഞ്ഞു.