ഭാര്യയെ ശല്യം ചെയ്തു.. യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി… ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍ (30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വേളമാനൂർ സ്വദേശിനിയായ യുവതിക്ക് മരണപ്പെട്ട ദിലീപ് ഫോണിലൂടെ നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇത് യുവതി ഭർത്താവിനോട് പറഞ്ഞു.

തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ യുവതിയുടെ ഭർത്താവ് വരുണ്‍ സംസാരിക്കുന്നതിനായി വിളിച്ചുവരുത്തി. തന്‍റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്കാണ് വരുണ്‍ ദിലീപിനെ വിളിച്ച് വരുത്തിയത്. സ്ഥലത്തെത്തിയ ദിലീപിനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. പിന്നാലെ മർദനമേറ്റ് ദിലീപ് കുഴഞ്ഞുവീണു. ദിലീപിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതശരീരം ബന്ധുകൾക്ക് വിട്ടു നൽകി. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button