പകുതി വില തട്ടിപ്പ്….കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ…
പകുതി വില തട്ടിപ്പിൽ കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 5,554 പേർക്കാണ് പണം നഷ്ടമായത്. നാഷണൽ കോൺഫെഡറേഷനിൽ അംഗങ്ങളായ ജില്ലയിലെ പതിനൊന്ന് സന്നദ്ധ സംഘടനകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സന്നദ്ധ സംഘടന നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എൻ ജി ഒ കോൺഫെഡറേഷന്റെ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടൻ്റ് അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അനന്തുവിൻ്റെ ജീവനക്കാരിൽ പലരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്നും അന്വേഷണ സംഘം പറഞ്ഞു. അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്.