പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. അനന്തുവിനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കോട്ടയത്തെയും ഇടുക്കിയിലെയും കേസുകളന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. അഞ്ചുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലാവശ്യപ്പെടുക. നിലവിൽ ഇടുക്കിയിൽ 22 കേസുകളാണ് അനന്തുവിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അനന്തുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പണമിടപാട് രേഖകൾ വച്ചുളള ചോദ്യം ചെയ്യലിൽ ആനന്ദകുമാറാണ് തട്ടിപ്പിന്റെ സൂത്രധാകനെന്ന മൊഴിയാണ് അനന്തു ആവർത്തിക്കുന്നത്. അനന്തുവിന്റെ പേരിലുളള ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മൂവാറ്റുപുഴ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.