‘അജിത് കുമാറിനെ കണ്ടിരുന്നു…ഒരു വഴിവിട്ട സഹായവും ചോദിച്ചിട്ടില്ല…അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു…പി വി അന്‍വര്‍
എഡിജിപി എം ആർ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നത് സ്ഥിരീകരിച്ച് പി വി അൻവർ. യൂട്യൂബർ വയർലെസ് ചോർത്തിയ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് രണ്ട് മാസം മുൻപായിരുന്നു കൂടിക്കാഴ്ച. എന്നാൽ തന്നെ അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും അൻവർ വ്യക്തമാക്കി.
എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും അദ്ദേഹമൊരു നെട്ടോറിയസ് ക്രിമിനൽ ആണ് എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. സർക്കാർ ഇപ്പോഴും എന്തിനാണ് അജിത് കുമാറിനെ താങ്ങി നിർത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ടെന്നും അൻവർ പറഞ്ഞു. അജിത് കുമാർ ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാളാണെന്നും അൻവർ വ്യക്തമാക്കി.




