ഗുരുവായൂരിലെ റീല്‍ വിവാദം..‘ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്’.
ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫർ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ, പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. ജാസ്മിൻ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്നും, അറിയാതെ എത്രയോ ആളുകൾ കയറിയിട്ടുണ്ടാവുമെന്നുമാണ് മേജർ രവി ചോദിക്കുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ എന്ത്കൊണ്ട് അതൊന്നും പുറത്ത് വന്നില്ല, അതോ ജാസ്മിൻ ഒരു മുസ്ലിം പെൺകുട്ടി ആയതുകൊണ്ടാണോ ഇത്രയും പ്രശ്നമെന്നും രവി ചോദിച്ചു.
‘എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്, ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്. മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ, മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്‌നേഹിയല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും’, മേജർ രവി പറയുന്നു.
ഗുരുവായൂർ ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും ചിത്രീകരിച്ച റീൽസ് ജാസ്മിൻ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതില്‍ തീര്‍ത്ഥക്കുളത്തില്‍ ജാസ്മിന്‍ കാല്‍ കഴുകുന്ന ഭാഗവുമുണ്ടായിരുന്നു. റീൽ ശ്രദ്ധയിൽ പെട്ട ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാർ ജാസ്മിനെതിരെ ടെമ്പിള്‍ പോലീസിന് നല്‍കിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.
നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതാണ്. പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന തീര്‍ത്ഥക്കുളത്തില്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ക്ഷേത്ര അധികാരികള്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തതാണ്. സംഭവം വിവാദമായതിന് പിന്നാലെ ജാസ്മിൻ വീഡിയോ ഡിലീറ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറയുകയും ചെയ്തിരുന്നു. റീൽസ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതിൽ ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയിരുന്നു. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിച്ചിരുന്നു.