​ഗൂ​ഗിൾ മാപ്പിട്ട് പൂതനക്കര ക്ഷേത്രത്തിലേക്ക്.. എത്തിയത് പൈനാപ്പിൾ തോട്ടത്തിന്റെ നടുക്ക്! ചുറ്റും നോക്കി, വിജനം..

പൊലീസിനുനേരെ ഉയരുന്ന മര്‍ദന കഥകള്‍ക്കിടയില്‍നിന്ന് ഇതാ വ്യത്യസ്തമായ ഒരു പൊലീസ് സ്‌റ്റേഷനും പോലീസുകാരും. ‘വഴി’ തെറ്റിയവരെ ‘നേര്‍ വഴി’ കാണിച്ച് മാതൃകയായിരിക്കുകയാണ് തൃശൂര്‍ തിരുവില്വാമല പഴയന്നൂര്‍ പൊലീസ് സ്‌റ്റേഷനും പോലീസുകാരും. പൊലീസിനുനേരെ ഉയരുന്ന മര്‍ദന കഥകള്‍ക്കിടയിലാണ് പഴയന്നൂര്‍ പൊലീസ് ‘നേര്‍വഴി’ കാട്ടിയത്. മര്‍ദനവും കേസും വിവാദവും നേര്‍വഴി കാട്ടലും ഒരേ ജില്ലയില്‍തന്നെ എന്നത് കൗതുകം.

തിരുവോണ ദിവസം രാവിലെ 8.30ന് പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍. കോട്ടായിയില്‍ നിന്നും ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് വന്ന ഒരു കുടുംബം വഴിതെറ്റി ഏതോ പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക് കുടുങ്ങി കിടക്കുന്നു. ഇതായിരുന്നു സന്ദേശം. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ചെളിയില്‍ താഴ്ന്ന നിലയിലുമായിരുന്നു.

വിവരം അറിഞ്ഞ ഉടനെ പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ശിവകുമാറും മുഹമ്മദ്ഷാനും ജീപ്പെടുത്ത് കുടുംബം അയച്ചു കൊടുത്ത ലൊക്കേഷനിലേക്ക് പോയി. പക്ഷേ ലൊക്കേഷന്‍ പ്രകാരം സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഫോണിലെ ലൊക്കേഷന്‍ മാറ്റിവെച്ച് സ്ഥലത്തുണ്ടായിരുന്ന പാറകളും മരങ്ങളും അടയാളംവച്ച് സ്ഥലം കണ്ടെത്തി. അവിടെ എത്തുമ്പോള്‍ രണ്ടു സ്ത്രീകളും ഒരു കുഞ്ഞുമാണ് വഴിതെറ്റി കുടുങ്ങി കിടക്കുന്നത് കണ്ടത്. അവര്‍ വന്നിരുന്ന കാര്‍ ഒരു ചാലില്‍ താഴ്ന്നും പോയി.

ഇവര്‍ വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് ശിവകുമാര്‍ പരിസരവാസികളായ സുജിത്, ശ്രീജിത്, രഞ്ജിത്ത്, വിഷ്ണു, രാജു എന്നിവരെ വിളിച്ചുവരുത്തി അവരുടെ വണ്ടിയുടെ സഹായത്തോടെ കാര്‍ കയറ്റി കുടുംബത്തെ മെയിന്‍ റോഡില്‍ എത്തിച്ചു. തിരുവോണ ദിവസം ഏറെ തിരക്കുകൾക്കിടയിലും തങ്ങളെ സഹായിക്കാനെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ആ കുടുംബം നന്ദി അറിയിച്ച് യാത്രയായി.

Related Articles

Back to top button