കലിയടങ്ങാതെ കത്തിക്കയറി സ്വർണവില.. നെഞ്ചുതകർന്ന് ഉപഭോക്താക്കൾ..
സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വർണവില 55 ഡോളർ ഉയർന്ന് 4,072 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. പവന് 840 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 99,000 മുകളിൽ നൽകണം.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. നിലവിൽ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.