‘മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം’.. പ്രശംസിച്ച് ഗോകുലം ഗോപാലൻ…
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൻലാലിനെ പ്രശംസിച്ച് നിർമാതാവ് ഗോകുലം ഗോപാലൻ. മോഹൻലാലിന് അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ലെന്നും അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെയാണെന്നും അദ്ദേഹം പറഞ്ഞു.
“40 വർഷത്തിലേറെയായ ആത്മബന്ധം. ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം. മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി. അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല. അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.! അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം. വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത. പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം. അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം. പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു!”, എന്നാണ് ഗോകുലം ഗോപാലൻ കുറിച്ചത്.
ദില്ലിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ഫാല്‍കെ പുരസ്കാരം മോഹന്‍ലാലിന് സമ്മാനിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു.