ബിജെപി നേതാവിന്റെ മകൻ ലൈംഗികപീഡനത്തിനിരയാക്കിയത് മുപ്പതോളം പെൺകുട്ടികളെ; ഇരുപതുകാരൻ പോക്സോ കേസിൽ അറസ്റ്റിലായത് ദൃശ്യങ്ങൾ കാട്ടി വീരവാദം മുഴക്കിയതോടെ

പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവിന്റെ മകൻ പൊലീസ് പിടിയിലായി. ഗോവയിലാണ് സംഭവം. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക് (20) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 25 മുതൽ 30 വരെ പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തതായി പരാതിയിൽ പറയുന്നു. ഇരകളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി, അതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ സോഹം നായിക് തന്നെ ഈ ദൃശ്യങ്ങൾ കാണിക്കുകയും സംഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്.
സംഭവത്തിൽ സോഹത്തിനതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിനെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു. പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കാർ കൂടിയെത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോളേജ് കാലയളവിനിടയിലാണ് ഇയാൾ പെൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.



