“ഗണേഷിനെ ഊളംപാറയ്ക്ക് അയക്കണം…. പെണ്ണിനോടും പൊന്നിനോടും അമിതഭ്രമം”…. കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ.ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു.
‘ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്ക്കുമ്പോള്. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം എന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്ക്കും അറിയാം. ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം. അതില്‍ ന്യായവും നീതിയും ഉണ്ടാകണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോ? ഇയാളെ ഊളംപാറയില്‍ അയക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന് പരിഹസിച്ചു.



