ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം…ഇത്തവണ സമാപന സമ്മേളനത്തിന് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ജി സുധാകരൻ…കാരണം…
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലും മുതിർന്ന നേതാവ് ജി സുധാകരൻ പങ്കെടുത്തില്ല. സമാപന സമ്മേളനത്തിൽ ക്ഷണിച്ചിരുന്നെങ്കിലും സുധാകരൻ വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ നിന്നാണ് സുധാകരൻ വിട്ടു നിന്നത്. 1975-ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണിത്. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ.
ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മിൽ അതൃപ്തി പുകഞ്ഞിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നേരത്തെ, സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല.
ഉദ്ഘാടന സമ്മേളനത്തിൽ നിന്നും പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.