ഇന്ധനക്ഷാമം വെറും വ്യാജവാർത്ത… ആശങ്ക വേണ്ടെന്ന് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ….

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരുടേതാണ് അറിയിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികൾ വ്യക്തമാക്കി.
ഇന്ധന ലഭ്യതയിൽ കുറവുണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്ന് കമ്പനികൾ അഭ്യർത്ഥിച്ചു. ഇത്തരം ‘പാനിക് ബയിംഗ്’ ഒഴിവാക്കണമെന്നും സാധാരണ നിലയിലുള്ള ഉപഭോഗം തുടരണമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യ പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതിക്കാരാണെന്നും, ക്രൂഡ് ഓയിൽ അടക്കം മതിയായ ശേഖരം നിലവിലുണ്ടെന്നും ഭാരത് പെട്രോളിയം ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലകൾ തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരികമായ വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകണമെന്നും എണ്ണക്കമ്പനികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണെന്നും വ്യാജപ്രചാരണങ്ങൾ തടയാൻ എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ പമ്പുകൾക്കും കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനികൾ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.



