കുഴഞ്ഞുവീ‍ണു മരിച്ചെന്ന് സുഹൃത്തുക്കളുടെ മൊഴി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കള്ളി വെളിച്ചത്തായി

തേഞ്ഞിപ്പാലത്ത് കുഴഞ്ഞുവീണു മരിച്ചെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് തിങ്കളാഴ്ച രാത്രിയോടെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രജീഷി​ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് മരിച്ചത്. സുഹൃത്ത് അബൂബക്കറിൻറെ വീട്ടിലായിരുന്നു മരിച്ച നിലയിൽ രജീഷിനെ കണ്ടെത്തിയത്. പിന്നാലെ അബൂബക്കറിനേയും വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ രാമകൃഷ്ണനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷ് കുഴഞ്ഞു വീണ് മരിച്ചെന്നായിരുന്നു ഇവരുടെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

രജീഷിൻറെ വാരിയെല്ല് തകർന്നിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.വിശദമായ ചോദ്യം ചെയ്തതോടെ ആദ്യം പറഞ്ഞ മൊഴിയിൽ അബൂബക്കറിനും രാമകൃഷ്ണനും ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല. മദൃപാനത്തിനിടയിലുള്ള തകർക്കത്തിനിടയിൽ ഇരുവരും അടിച്ചും ചവിട്ടിയും രജീഷിനെ കൊലപെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. അബൂബക്കറിൻറെ വീട്ടിൽ സ്ഥിരമായി മദ്യപിക്കാനെത്തുന്നയാളാണ് രജീഷ്. വാക്കു തർക്കം കൊലപാതകത്തിലെത്തിയെന്നാണ് പൊലീസ് നിഗമനം. 50 കാരനായ രജീഷ് നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ്.മൃതദേഹം അരീപ്പാറ കുടുംബ ശ്മശാനത്തിൽ സംസ്ക്കരിച്ചു.

Related Articles

Back to top button