‘പക്ഷാഘാതം വന്നതോടെ ജീവിതം വഴിമുട്ടി’.. അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും സ്വർണ്ണവും തട്ടി.. പൂർവ വിദ്യാർത്ഥി അറസ്റ്റിൽ…
അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്.
1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്.സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയെ ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.വിശ്വാസ്യത ഉറപ്പാക്കാനായി രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് പണം കൈപ്പറ്റിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ഇതിലൂടെ വിശ്വാസം പിടിച്ചു പറ്റിയ പ്രതി, പിന്നീട് തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.
പൂർവ വിദ്യാർഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു ശിഷ്യൻ അധ്യാപികയുമായി പരിചയം പുതുക്കിയത്. പിന്നീട് തുടർച്ചയായി വീട്ടിലെത്തി സൗഹൃദം നിലനിർത്തി. അധ്യാപികയുടെ ദയ പിടിച്ചുപറ്റാൻ പല കള്ളത്തരങ്ങളും പറഞ്ഞു. പക്ഷാഘാതം ബാധിച്ചിരുന്നതും ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞു. തുടർന്നാണ് ബിസിനസ് തുടങ്ങാൻ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നൽകാമെന്നും പറഞ്ഞ് പണം കൈക്കലാക്കിയത്.ബിസിനസ് വിപുലമാക്കാനെന്ന് പറഞ്ഞതോടെ ബാങ്കിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നൽകി. പിന്നീട് ഫിറോസിന്റെ ഫോൺ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് പറ്റിക്കപ്പെട്ടതായി മനസിലായത്. മാസങ്ങളോളം ഫിറോസിന്റെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.