നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി…അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്നത്…
വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലെ മത്സരാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പിയിൽ നിന്നും പർവേഷ് വർമയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ ബിജെപി മുതിർന്ന നേതാവ് രമേഷ് ബിധുരിയും മത്സരിക്കും. എഎപിയിൽ നിന്നും ബിജെപിയിലേക്കെത്തിയ മുൻ മന്ത്രിമാരായ രാജ് കുമാർ ആനന്ദ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരും ഇത്തവണ ബിജെപി സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.
2013 മുതൽ തുടർച്ചയായി ന്യൂഡൽഹി സീറ്റിൽ തുടരുന്ന എംഎൽഎയാണ് കെജ്‌രിവാൾ. ഇത്തവണ ബിജെപിയുടെ ഗാന്ധി നഗർ എംഎൽഎ അനിൽ ബാജ്‌പേയിയെ ഒഴിവാക്കി മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിക്കാണ് അവസരം നൽകിയിരിക്കുന്നത്. 2003 മുതൽ 2013 വരെ ഷീല ദീക്ഷിത് സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന അരവിന്ദർ സിംഗ് ലൗലി കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.
മുൻ ഡൽഹി മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജ്കുമാർ ചൗഹാൻ മംഗോൾപുരിയിൽ നിന്ന് മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയക്കെതിരെ മറ്റൊരു മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ തർവീന്ദർ സിംഗ് മർവ ജംഗ്പുരയിൽ മത്സരിക്കും.
അതേ സമയം ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.