സെവൻസ് ഫുട്‌ബോൾ മത്സരങ്ങളിലെ അതിരുവിട്ട കൈയാങ്കളി… പ്രതികരിച്ച് മുൻ ഇന്ത്യൻ താരം അനസ്…

സെവൻസ് ഫുട്‌ബോൾ മത്സരങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന അതിരുവിട്ട കൈയാങ്കളിയിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക. സെവൻസ് കൈയാങ്കളി പതിവാകുന്നതിന് കാരണം ഇതിലെ നിയമങ്ങൾ കർശനമല്ല എന്നതാണെന്നാണ് പ്രധാന ആരോപണം.

‘ഇതെന്ത് ഫുട്ബാളാണ്? ആ അടിയിൽ ഒരു ജീവൻ പൊലിഞ്ഞാൽ, ആജീവനാന്തം കിടപ്പിലായാൽ നഷ്ടപ്പെടുന്നത് ആർക്കാണ്? എന്റെ അനുജന്മാരോ ജ്യേഷ്ഠന്മാരോ ആണിവർ. ഈ ഗുണ്ടായിസത്തിലൂടെ വരും തലമുറയ്ക്ക് നമ്മൾ നൽകുന്ന സന്ദേശമെന്താണ്? വല്ലതും സംഭവിച്ചു കഴിഞ്ഞതിന് ശേഷം വിലക്കേർപ്പെടുത്തിയിട്ടോ നടപടിയെടുത്തിട്ടോ എന്ത് കാര്യം? സെവൻസ് ഫുട്ബാളിന്റെ അധികാരികൾ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണം. തുറന്നു പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ. എന്നാലും കണ്ട് നിൽക്കാൻ വയ്യ. ഞാൻ കളിച്ച, എനിക്കറിയുന്ന ഫുട്ബാൾ ഇങ്ങനല്ല’ അനസ് ഇൻസ്റ്റയിൽ കുറിച്ചു.

സാധാരണ ഫുട്ബോൾ മത്സരങ്ങളിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ചുവപ്പ് കാർഡ് ലഭിച്ച് കളിക്കാരൻ പുറത്തായാൽ പകരക്കാരനെ ഇറക്കാൻ നിയമമില്ല. സെവൻസിൽ ഇതു ബാധകമല്ലാത്തതാണ് അടിപിടിയുടെ പ്രധാന കാരണം. ചുവപ്പ് കാർഡ് ലഭിച്ച് ഒരു താരം കയറിയാൽ മറ്റൊരാളെ ഇറക്കാൻ കഴിയും. അതുകൊണ്ടു അച്ചടക്ക നടപടി താരസമ്പന്നമായ ടീമിനെ ബാധിക്കുന്നേയില്ല. ഇതൊരുതരത്തിൽ അച്ചടക്കലംഘനത്തിനുള്ള ലൈസൻസ് കൂടിയായി മാറുന്നു. നീ ധൈര്യമായി പെരുമാറിക്കോ, കൂടെ ഞാനുണ്ട് എന്ന ചില മാനേജർമാരുടെ വാക്കുകൾ പലർക്കും ധൈര്യമാകുന്നു.

Related Articles

Back to top button