‘തന്‍റെ ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടു’..’എന്നാൽ ബിജെപി ബന്ധം അറിഞ്ഞതോടെ പിന്മാറി’..ചർച്ചയായി ശ്രീലേഖയുടെ വാക്കുകൾ….
മുന്‍ ഡിജിപിയും കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍.ശ്രീലേഖ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത് വലിയ ചർച്ചയായി മാറിയിരുന്നു.പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ട് കൂടെ നില്‍ക്കുന്നുവെന്നാണ് അംഗ്വത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞത്. എന്നാല്‍ ഇതിനിടെ ശ്രീലേഖ രണ്ടു വര്‍ഷം മുന്‍പ് ആര്‍എസ്എസിനെതിരെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
തന്‍റെ ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍എസ്എസിന്‍റെ ഗുണ്ടാ സംഘം പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിന്‍റെ ബിജെപി ബന്ധം അറിഞ്ഞതോടെയാണ് സംഘം ക്വട്ടേഷനില്‍ നിന്ന് പിന്‍മാറിയതെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ഒരു യു ട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.
”ഒരിക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആരോ ക്വട്ടേഷന്‍ കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരാണോ അബ്കാരി മുതലാളിമാരാണോ അതോ വേറെ ആരെങ്കിലുമാണോ എന്ന് അറിയില്ല. ആര്‍എസ്എസിന്‍റെ ഗുണ്ടകളായിട്ടുള്ള കുറച്ച് ആള്‍ക്കാര്‍ നാല് ലക്ഷം രൂപയും കൈപ്പറ്റി. ബസില്‍ കയറി കൊല്ലാനായിരുന്നു പദ്ധതി. അന്ന് ഭര്‍ത്താവ് എന്നും ബസില്‍ കയറിയാണ് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോകാറ്. തിരിച്ചും യാത്ര ബസില്‍ തന്നെ.ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോള്‍ ശ്രീലേഖ എന്ന എസ്പിയുടെ ഭര്‍ത്താവിന് എന്തോ ബിജെപി ബന്ധമുണ്ടെന്ന് അവര്‍ക്ക് മനസിലായി. അവര്‍ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പലരും ബിജെപി അംഗങ്ങളാണെന്നും അദ്ദേഹത്തിന് ബിജെപി അനുഭാവമുണ്ടെന്നും മനസിലാക്കി. ക്വട്ടേഷന്‍ വിവരം അവര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ക്വട്ടേഷന്‍ ഉണ്ടായിരുന്നു. സൂക്ഷിച്ച് പോകണമെന്ന് സാറിനോട് പറയണമെന്നാണ് അവര്‍ അറിയിച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായാല്‍ അവര്‍ വേറെ ആര്‍ക്കെങ്കിലും ക്വട്ടേഷന്‍ കൊടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു”- ആര്‍ ശ്രീലേഖ വിശദീകരിച്ചു”.1997ലെ വ്യാജചാരായ വേട്ടയ്ക്ക് പിന്നാലെയായിരുന്നു സംഭവമെന്ന് ശ്രീലേഖ പറയുന്നു.