‘കഴിഞ്ഞ ജന്മത്തിൽ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു.. ഭൃഗുസംഹിതയിൽ പറഞ്ഞതെല്ലാം ജീവിതത്തിൽ സംഭവിച്ചു’..

രാജാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മന്ത്രിയായിരുന്നു മുന്‍ ജന്മത്തില്‍ താനെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്. യൂട്യൂബ് ചാനലിലാണ് അലക്സാണ്ടര്‍ ജേക്കബ് പൂര്‍വ ജന്മത്തെ കുറിച്ചും ജ്യോതിഷത്തെകുറിച്ചുമുള്ള ധാരണകള്‍ തുറന്നുപറയുന്നത്. കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു എന്നും 100 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൃഗുമുനി എഴുതിയ ഭൃഗുസംഹിതയില്‍ തന്റെ പൂര്‍വ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു. ഭൃഗുസംഹിതയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് ജീവിതത്തില്‍ സംഭവിച്ചു. കോളജ് അധ്യാപകനായിരുന്ന താന്‍ പിന്നീട് ഐപിഎസ് നേടി. ജീവിത പങ്കാളിയുടെ പേരില്‍ പോലും പ്രവചനം ശരിയായെന്നും അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായിരിക്കെയാണ് ശ്രീധര പണിക്കര്‍ എന്ന ജ്യോതിഷിയെ കുറിച്ചറിയുന്നത്. കേട്ടറിഞ്ഞത് പരീക്ഷിക്കാനായാണ് അവിടെ പോയത്. തന്നെ കണ്ടതോടെ തന്നെ തെക്കില്‍നിന്നാണ് വരുന്നതെന്നും ബഹുമാനം കുറവാണെന്നും പറഞ്ഞു. അദ്ദേഹമാണ് ഭൃഗുസംഹിത ഉദ്ധരിച്ച് ഭൂതവും ഭാവിയും പ്രവചിച്ചത്. അമ്പലപ്പുഴ രാജാവായിരുന്ന രാമേന്ദ്രനെ ധിക്കരിച്ചതിനെ തുടര്‍ന്ന് ആദ്യജന്മത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുളത്തില്‍ മുക്കിയാരുന്നു വധശിക്ഷ നടപ്പാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

ഈ ജീവിതത്തിലും മന്ത്രിസ്ഥാനം വഹിക്കുമെന്നും, രാജാവിന്റെ അതൃപ്തി ഏറ്റുവാങ്ങരുത് എന്നും ഉപദേശിച്ചു. തലയില്‍ കിരീടമുള്ള ജോലി ലഭിക്കുമെന്നായിരുന്നു മറ്റൊരു പ്രവചനം. ഉപദേശം സ്വീകരിച്ചാണ് സിവില്‍ സര്‍വീസ് എഴുതിയത്. ഐഎഎസ് മോഹിച്ച തനിക്ക് കിട്ടയത് ഐപിഎസ് ആയിരുന്നു. തലയില്‍ കിരീടമുള്ള ജോലി എന്നും അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.

പി രാമേന്ദ്രന്‍ കേരള ഗവര്‍ണറായപ്പോള്‍ 1986ല്‍ ഞാന്‍ അദ്ദേഹത്തിന്റെ എഡിസിയായി നിയമിതനായി. ഇതും പ്രവചനവുമായി ബന്ധപ്പെട്ടതായിരുന്നു. പൂര്‍വജന്മത്തില്‍ താന്‍ മന്ത്രിയായിരുന്ന അമ്പലപ്പുഴ രാജാവിന്റെ പേരും രാമേന്ദ്രന്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ എഡിസിയായി പത്ത്മാസം ജോലി ചെയ്തു. പിന്നീട് ഗവര്‍ണര്‍ പറഞ്ഞത് അനുസരിച്ചാണ് തന്നെ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ കോട്ടയം എസ് പിയായി പോസ്റ്റ് ചെയ്തതെന്നും മുന്‍ ഡിജിപി പറയുന്നു.
പൂര്‍വജന്മത്തില്‍ താന്‍ പ്രേമത്തിലായിരുന്ന സ്ത്രീ തന്റെ മരണ ശേഷം ആത്മഹത്യ ചെയ്തിരുന്നു എന്നും ജ്യോതിഷി പറഞ്ഞിരുന്നു. ആ സ്ത്രീ ഈ ജന്മത്തിലും ഭാര്യയാകും. കൊല്ലം രാജ്യത്ത് പോയി അങ്ങ് ആ സ്ത്രീയെ വിവാഹം കഴിക്കണമെന്നും പ്രകാശത്തിന്റെ പേരായിരിക്കും അവള്‍ക്ക് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യ എലിസബത്തിന്റെ വീട് കൊല്ലത്താണ്. കുടുംബങ്ങള്‍ ഇടപെട്ട് നടത്തിയ വിവാഹത്തിന് ശേഷമാണ് ഭാര്യയെ വീട്ടില്‍ വിളിക്കുന്ന പേര് പ്രഭയാണെന്ന് തിരിച്ചറിഞ്ഞ് എന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു. പ്രഭ എന്നാല്‍ പ്രകാശം എന്നാണ് അര്‍ത്ഥമാക്കുന്നത്, ഇവിടെയും പ്രവചനം സത്യമായെന്നാണ് മുന്‍ ഡിജിപിയുടെ വാദം.

Related Articles

Back to top button