അടുത്ത ബിസിസിഐ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമായി…
ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റ് ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമായി. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോള്‍ ഒരേയൊരു അപേക്ഷ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും മുന്‍ താരമായ മിഥുന്‍ മൻഹാസ് മാത്രമാണ് ബിസിസിഐ പ്രസഡിന്‍റ് സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഥുന്‍ മന്‍ഹാസ് ബിസിസിഐ ആസ്ഥാനത്തെത്തി നാനമിര്‍ദേശ പത്രിക സമര്‍പ്പിച്ച് മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎൻഐ പുറത്തുവിട്ടിരുന്നു.
ഈ മാസം 28ന് ചേരുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലായിരിക്കും മിഥുന്‍ മന്‍ഹാസിന്‍റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. റോജര്‍ ബിന്നിയുടെ പകരക്കാരനായാണ് ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ തലപ്പേത്തേക്ക് കടന്നുവരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്ന 46കാരനായ മന്‍ഹാസ് നിലവില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരണത്തിനായി ബിസിസിഐ നിയോഗിച്ച സബ് കമ്മിറ്റി അംഗമാണ്. കശ്മീരില്‍ ജനിച്ച മന്‍ഹാസ് കരിയറില്‍ കളിച്ചത് ഡല്‍ഹിക്കുവേണ്ടിയാണെങ്കിലും 2016ല്‍ വിരമിക്കും മുമ്പ് അവസാന സീസണില്‍ ജമ്മു കശ്മീരിനായി കളിച്ചിരുന്നു.