അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം… അങ്ങീകരിച്ച് വനം വകുപ്പ്…
താമരശ്ശേരി ചുരം റോഡിൽ റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റും. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് യാത്രക്കാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.വരും ദിവസങ്ങളിൽ അതിശക്തമായി മഴ പെയ്യുമെന്ന മുന്നിറിയിപ്പുണ്ട്. മഴ പെയ്താൽ ഏത് സമയവും വാഹനങ്ങൾക്ക് മേൽ പതിക്കാവുന്ന തരത്തിലാണ് ചില മരങ്ങൾ ചരിഞ്ഞു നിൽക്കുന്നത്.
എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലാണ് ഇത്തരത്തിൽ മരം റോഡിലേക്ക് അപകടകരമാകുന്ന തരത്തിൽ ചരിഞ്ഞു നിൽക്കുന്നത്. മഴയുള്ള സമയങ്ങളിൽ ചുരം വഴി ഇരുചക്ര വാഹനങ്ങളിലുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാനുള്ള ഇടപെടൽ നടത്തുമെന്നും ചുരം സംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
വനം വകുപ്പിൻറെ അധീനതയിലുള്ളതാണ് ചുരം കടന്നു പോകുന്ന പ്രദേശം. അതിനാൽ അപകടകരമായി റോഡിലേക്ക് ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെങ്കിലോ ശിഖരങ്ങൾ അറുത്തുമാറ്റണമെങ്കിലോ വനം വകുപ്പിന്റെ അനുമതി കിട്ടേണ്ടതുണ്ട്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.