‘ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും’.. എല്ലാ സ്ത്രീകളും ജാഗ്രതയോടെ ഇരിക്കണം…

സൗമ്യ വധകേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ദ ഷെർലി വാസു. ഗോവിന്ദച്ചാമി ജയില്‍ ചാടി പരിചയമുള്ളയാളാണെന്നും മുൻപും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഷെർളി വാസു പറയുന്നു.അന്ന് സൗമ്യയെ പരിശോധിക്കുമ്പോൾ പ്രതി ക്രൂരമായി പരിക്കേൽപ്പിച്ച പാടുകൾ കണ്ടെത്തിയിരുന്നു. പൂര്‍ണ ആരോഗ്യവതിയായ സൗമ്യയെ ഒരു കൈ മാത്രമുള്ളയാള്‍ കീഴപ്പെടുത്തിയെന്ന് പറയുമ്പോള്‍ അയാള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്ത് പരിചയമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രണ്ട് കൈയ്യുള്ള ആളുകളെക്കാള്‍ കെല്‍പ്പുളയാളാണ് അയാൾ. അതുകൊണ്ട് എല്ലാ സ്ത്രീകളും ജാഗ്രതയോടെ ഇരിക്കണമെന്നാണ് പറയാനുള്ളതെന്നും ഷെർളി വാസു വെളിപ്പെടുത്തി.

‘ചലിച്ചുകൊണ്ടിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്. ട്രെയിനിലെ ഡോറിനടുത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ സൗമ്യ ശ്രമിച്ചപ്പോഴും അയാള്‍ ഡോറടച്ച് കൈകള്‍ക്ക് പരിക്കേല്‍പ്പിച്ചാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്ത്. സൗമ്യയുടെ കൈയ്യില്‍ അതിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും,ആക്രമണം നടത്തുമ്പോൾ കൃത്യമായ പദ്ധതി അയാൾക്കുണ്ടായിരുന്നു. അയാള്‍ ഒരു ഹാബിച്വല്‍ ഒഫന്‍ഡറാണ്. അയാളുടെ മുഖ പ്രകൃതത്തില്‍ പോലും ക്രൂരതയുണ്ട്. അമേരിക്കയിലെ ഒരു നരഭോജിയായ ക്രിമിനല്‍ കുറ്റവാളിയുടെ മുഖപ്രകൃതമാണ് അയാളിലും പലപ്പോഴും കണ്ടിരുന്നത്’ ഷെർളി വാസു വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 1.15 നാണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

Related Articles

Back to top button