ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി പ്രണയത്തിലായി; ഇതേ സമയം… ലൈംഗികബന്ധം പുലർത്തിയത് വിവാഹ വാഗ്ദാനം നൽകി; ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വിവാഹവാഗ്ദാനം നൽകി ഒരേസമയം രണ്ട് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ ചേർപ്പ് സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറുക്കഞ്ചേരി–കണിമംഗലം മേഖലകളിൽ പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിന്റെ പരിശീലകനും നടത്തിപ്പുകാരനുമാണ് ഇയാൾ.
ഫിറ്റ്നസ് പരിശീലനത്തിനിടെ പരിചയപ്പെട്ട രണ്ട് യുവതികളോടും ഒരേസമയം അടുപ്പം പുലർത്തിയ അജ്മൽ, വിവാഹവാഗ്ദാനം നൽകി ഇരുവരെയും വഞ്ചിച്ചതായാണ് പരാതി. യുവതികൾക്ക് പരസ്പരം ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അടുത്തിടെയാണ് തങ്ങളെ കബളിപ്പിച്ചതെന്ന് ഇരുവരും തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിക്കാരികളിൽ ഒരാൾ വിവാഹിതയും മറ്റൊൾ അവിവാഹിതയുമാണ്. വിവാഹിതയായ യുവതിയിൽ നിന്ന് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപയിലധികം അജ്മൽ കൈപ്പറ്റിയതായും പരാതിയിലുണ്ട്. ബന്ധം തുടരുന്നതിനിടെയാണ് അവിവാഹിതയായ മറ്റൊരു യുവതിയുമായും ഇയാൾ അടുപ്പം സ്ഥാപിച്ചത്.
ഫിറ്റ്നസ് സെന്ററിന്റെ പേരിൽ നടത്തിയ വിനോദയാത്രയ്ക്കിടെ കൊടൈക്കനാലിൽ വെച്ചാണ് അവിവാഹിതയായ യുവതി പീഡിപ്പിക്കപ്പെട്ടതെന്നും, യുവതികളിൽ ഒരാൾക്ക് മദ്യം നൽകി അതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു. അജ്മലിനെതിരേ നേരത്തേ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുമ്പും ഇയാൾ പ്രതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.



