ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കർഷകസംഘടനകൾ…ഫെബ്രുവരി 12ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിനെതിരെ പ്രതിഷേധം അറിയിച്ച് കർഷക സംഘടനകൾ. ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ഉൾപ്പടെയുള്ള കർഷക സംഘടനകൾ അറിയിച്ചു.
കരാർ ഇന്ത്യൻ കൃഷിമേഖലയെ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കാലിത്തീറ്റ, സോയാബീൻ ഓയിൽ, പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു. കൃഷി, ക്ഷീര മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കർഷകരെ വഞ്ചിച്ചുവെന്നും കർഷക സംഘടനകൾ പറഞ്ഞു. പ്രതിഷേധക്കാർ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകൾ 12ന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനും കർഷക സംഘടനകൾ പൂർണ പിന്തുണ നൽകിയിട്ടുണ്ട്.



