21കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയ്ക്കെതിരെ കുടുംബം….

തിരുവനന്തപുരം: ആര്യനാട് 21 വയസ്സുകാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പ് മാഫിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ആര്യനാട് സ്വദേശിയായ ആനന്ദാണ് (21) കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ലോൺ ആപ്പ് പ്രതിനിധികളുടെ നിരന്തരമായ ഭീഷണിയും മാനസിക പീഡനവുമാണ് ആനന്ദിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം പരാതിപ്പെടുന്നത്.
ഒരു ടയർ കടയിലെ ജീവനക്കാരനായ ആനന്ദ് ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് യുവാവിന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ആനന്ദിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു മാഫിയയുടെ പ്രധാന ഭീഷണി. ഇത്തരം ഭീഷണികളിൽ മനംനൊന്താണ് യുവാവ് കടുംകൈ ചെയ്തതെന്നാണ് സൂചന. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ഫോൺ രേഖകളും സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.



