സതീശനല്ല രാഹുൽ ഗാന്ധി വന്നാലും നടക്കില്ല…. മോഡിഫിക്കേഷൻ വാഗ്ദാനത്തെ പൊളിച്ചടുക്കി ഗണേഷ് കുമാർ

പത്തനാപുരത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.ബി. ഗണേഷ് കുമാർ. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെറും ‘തള്ളിന്റെ ആശാൻ’ ആണെന്നും ഗണേഷ് കുമാർ പരിഹസിച്ചു. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ യുഡിഎഫിനും വി.ഡി. സതീശനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന സതീശന്റെ പ്രഖ്യാപനം പച്ചക്കള്ളമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. കേന്ദ്ര നിയമത്തെയും കോടതി ഉത്തരവിനെയും മറികടക്കാൻ സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ അഞ്ച് ഗ്യാരണ്ടികൾ നടക്കാത്ത കാര്യങ്ങളാണ്. വയനാട്ടിൽ വീട് വച്ചുനൽകാൻ പോലും കഴിയാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിനെതിരെ ജനവികാരമില്ല. ന്യൂനപക്ഷ പിന്തുണ ഇത്തവണ എൽഡിഎഫിന് ലഭിച്ചു. പോളിങ് ശതമാനത്തിൽ വലിയ വർധനവില്ലെന്നും, അസാധാരണമായ വികാരമൊന്നും ഈ തിരഞ്ഞെടുപ്പിൽ പ്രകടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് വോട്ടർമാർ തനിക്ക് നേരിട്ട് വോട്ട് രേഖപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ടെന്നും, മണ്ഡലത്തിൽ കടുത്ത മത്സരമുണ്ടെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.



