രമ്യ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ…. കളക്ടറോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്ര വിവാദത്തിൽ. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ട്രയൽ റൺ എന്ന നിലയിൽ ചിറയിൻകീഴ് മുതൽ കോരാണി വരെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടായിരുന്നു ബസ് യാത്ര ആരംഭിച്ചത്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇലക്ഷൻ സ്ക്വാഡ് ബസ് തടയുകയായിരുന്നു. കോരാണിയിലെത്തിയ ബസിൽ മടക്കയാത്രയ്ക്കായി കയറിയ സ്ത്രീകളെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നും ബസിന് പുറത്തുള്ള പ്രചാരണ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും സ്ക്വാഡ് കർശന നിർദ്ദേശം നൽകി. ഇതോടെ കോൺഗ്രസ് മടക്കയാത്ര ഉപേക്ഷിച്ചു.

സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ സൗജന്യ യാത്ര സംഘടിപ്പിക്കുന്നത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ഇത് ചട്ടലംഘനമാണെന്നും ആരോപിച്ചാണ് എൽഡിഎഫ് കമ്മീഷനെ സമീപിച്ചത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി അഞ്ച് ഗ്യാരണ്ടികളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രചാരണാർത്ഥമാണ് രമ്യ ഹരിദാസ് ബസ് യാത്ര സംഘടിപ്പിച്ചത്.

Related Articles

Back to top button