എല്ലാം അറിയുന്നയാള്‍; ഷാഫി ചേട്ടന്‍ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ നേതാവായ എ കെ ഷാനിബ്. രാഹുലുമായി ബന്ധപ്പെട്ട എല്ലാ കാര്യവും അറിയാവുന്ന ആളാണ് ഷാഫി പറമ്പില്‍. അയാള്‍ സ്വയം ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ അല്ലേ ഷാഫി പറമ്പില്‍ ശ്രമിച്ചത് എന്നും ഷാനിബ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന യുവനേതാവാണ് ഷാനിബ്
യൂത്ത് കോണ്‍ഗ്രസില്‍ ഭാരവാഹി ആയിരുന്ന സമയത്ത് താന്‍ ഉള്‍പ്പെടെ എല്ലാവരും തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികള്‍ ആയത്. എന്നാല്‍ രാഹുല്‍ ഷാഫി പറമ്പിലിന്റെ പിന്തുണയോടെ നേരിട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവുകയായിരുന്നു. സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടും ഷാഫി നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഇയാളെ മാറ്റി നിര്‍ത്തണം എന്ന് ഉമ്മന്‍ ചാണ്ടി തന്നെ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രതികരണം ആണ് ഷാഫി നടത്തിയത്. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയില്‍ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മന്‍ചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി. ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎല്‍എ ആക്കാനും ഒക്കെ മുന്നില്‍ നിന്നത് വടകര എംപി ഷാഫിയാണ്. ഒരു പെണ്‍കുട്ടി ഇവന്റെ വലയില്‍ പെട്ട് വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച് ആ കാര്യത്തെ കുറിച്ച് ഷാഫിയോട് ചോദിച്ചപ്പോള്‍ വേറുതെ അബദ്ധത്തില്‍ പോയി ചാടണ്ട എന്നും ഉപദേശിച്ചത്രേ..
പാലക്കാട് വീടുകളുടെ തറക്കല്ലിടൽ ഷോയിൽ വന്ന നടികളിൽ ഒരാൾ എനിക്ക് ഷാഫി ചേട്ടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ്. ഷാഫി ചേട്ടൻ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല. ബലാൽസംഗ കേസും ശബരിമല കേസും കൂട്ടി കുഴക്കാൻ ഏറ്റവും അധികം ശ്രമിച്ചയാളാണ് ഷാഫി.ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല. ഷാനിബ് കുറിപ്പിൽ ആരോപിക്കുന്നു




