പടിയിറങ്ങി ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പുതിയ നിയോഗത്തിലേക്ക് ഡോ.മാത്യൂസ് മാർ പോളിക്കാർപ്പോസ്

മാവേലിക്കര- മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ രണ്ടാമത് അദ്ധ്യക്ഷനായി ഡോ.മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു. മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിച്ചു. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, അരുൺ കുമാർ എം.എൽ.എ, ബഥനി സന്യാസ സമൂഹാദ്‌ധ്യക്ഷൻ ഡോ.ഗീ വർഗീസ് കുറ്റിയിൽ, ബഥനി സന്യാസിനീസമൂഹ അദ്ധ്യക്ഷ ഡോ.ആർദ്ര എസ്.ഐ.സി. എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ പ്രഥമ അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ യാത്രയയപ്പും നടന്നു. 96 ഇടവകളുള്ള ഭദ്രാസനത്തിൽ 18 വർഷക്കാലത്തെ ഇടയ ശുശ്രൂഷ നിർവഹിച്ച ശേഷമാണ് ഡോ.ജോഷ്വാ മാർ ഇഗ്നാ ത്തിയോസ് മെത്രാപ്പോലീത്ത വിരമിച്ചത്. നിയുക്ത മെത്രാപ്പോലീത്തയുടെ സ്‌ഥാനാരോഹണ ശുശ്രൂഷ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെയും ലത്തീൻ സീറോ മലബാർ സഭകളിലെയും പിതാക്കന്മാരും വൈദികരും സ്‌ഥാനാരോഹണ ശുശ്രൂഷയിൽ സഹകാർമ്മികരായി. തുടർന്ന് ഡോ.മാത്യൂസ് മാർ പോളി കാർപ്പോസ് മെത്രാ പ്പോലിത്തയും ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്തയും മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ജനറൽ കൺവീനർ ഡോ.ഫാ.സ്‌റ്റീഫൻ കുളത്തുംകരോട്ട് സ്വാഗതവും സജി ജോൺ പായിക്കാട്ടേത്ത് നന്ദിയും പറഞ്ഞു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ 2007 ജനുവരി 1ന് രൂപീകൃതമായ മാവേലിക്കര ഭദ്രാസനത്തിൻ്റെ പ്രഥമ അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് കാനോനികമായി സമർപ്പിച്ച രാജി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സ്വീകരിക്കുകയായിരുന്നു. 2022 ജൂലൈ 15ന് തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാനായി നിയമിതനായ ബിഷപ്പ് ഡോ.മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പായെ 2025 മെയ് 30ന് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മാവേലിക്കര ഭദ്രാസനത്തിന്റെ ദ്വിതീയ മെത്രാപ്പോലീത്തയായി നിയമിക്കുകയായിരുന്നു.

Related Articles

Back to top button