കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുത്; പിണറായി വിജയന് മറുപടിയുമായി ഡി.കെ.ശിവകുമാർ

പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നോർത്ത് ബംഗളൂരുവിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി നടത്തിയ പ്രതികരണത്തിനാണ് ഡി.കെയുടെ മറുപടി. ‘‘പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്തുത അറിയാതെ വിഷയത്തിൽ ഇടപെടരുത്. പ്രദേശത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണ്. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ഒരു സമുദായത്തിനും ഞങ്ങൾ എതിരല്ല. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും.’’ -ഡി.കെ ശിവകുമാർ പറഞ്ഞു.
കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്‍ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി ഞെട്ടലുളവാക്കുന്നതാണെന്നും സംഘ്പരിവാറിന്റെ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.


