സതീശന്റേത് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയോ… എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് സുരേന്ദ്രൻ..

കാസര്‍കോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
‘വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ ഇടപെട്ടാണ് കെ എം അഷ്റഫിന്റെ പത്രിക പിന്‍വലിപ്പിച്ചത്. മുസ്ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മര്‍ദം ചെലുത്തിയത്. വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കില്‍ എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് പറയണം. ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ല,’ കെ സുരേന്ദ്രന് പറഞ്ഞു.
ഇന്ന് രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മഞ്ചേശ്വരം ഉപ്പളയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതോടെയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് പ്രതികരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ധാരണയായത്. മഞ്ചേശ്വരത്ത് സിറ്റിംഗ് എംഎല്‍എയായ എ കെ എം അഷ്റഫാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. കെ ആര് ജയാനന്ദ് ആണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത്.



