ആലപ്പുഴ; പളളിപ്പുറത്ത് വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധനാഫലം പുറത്ത്…

ചേര്‍ത്തല പളളിപ്പുറത്ത് വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ ഫലം പോസിറ്റീവ് ആയതോടെയാണ് വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേതാണ് എന്ന് സ്ഥിരീകരിച്ചത്. സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതി എന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു. ഏറ്റുമാനൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2025 ഓഗസ്റ്റില്‍ തന്നെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2024 ഡിസംബറിലാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തിൽ ജൈനമ്മയുടെ ഫോൺ അവസാനമായി ഓണായത് പളളിപ്പുറത്തുവെച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൂടം ലഭിച്ചത്.
ജൈനമ്മ ധ്യാന കേന്ദ്രങ്ങളില്‍ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്. സ്ഥലത്തുള്ള ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റ്യനെയും ചോദ്യം ചെയ്തത്. മൊഴിയിലെ വൈരുദ്ധ്യമാണ് സെബാസ്റ്റ്യനെ കുടുക്കിയത്. പിന്നാലെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


