‘ശബരിമല ഒരു പേടി സ്വപ്നമായി മാറുന്നു, ഭക്തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ പോലും പേടിയാണ്’..

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിരാശയും അമർഷവും തുറന്ന് പറഞ്ഞ് തിരുവിതാംകൂർ ദേവസ്വം പി.എസ് പ്രശാന്ത്. ശബരിമലയിൽ ഭക്തർക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്കയെന്നും പിഎസ്‍ പ്രശാന്ത് തുറന്നടിച്ചു. ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണ്. ഭക്തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ പേടിയാണെന്നും ദൈനംദിന കാര്യം ചെയ്യാൻ തനിക്കും പേടിയുണ്ടെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. മറ്റ് ക്ഷേത്രങ്ങൾക്ക് ഒന്നും ഇല്ലാത്ത തടസം ശബരിമലയിലുണ്ട്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസ്സം നിൽക്കുകയാണ്. ആരാണ് തടസം എന്ന് താൻ പറയുന്നില്ലെന്നും സ്വർണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിൽ ഏത് അന്വേഷണവും നടക്കട്ടയെന്നനും എല്ലാം സുതാര്യമാണെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. ശബരിമലിലെ ദ്വാരപാലകരുടെ സ്വർണ്ണപ്പാളി അറ്റകുറ്റപണിക്കായി ഇളക്കി സംഭവത്തിലെയും ആഗോള അയ്യപ്പ സംഗമത്തിലെയും കോടതി ഇടപെടലുകൾക്കിടെയാണ് ദേവസ്വം പ്രസിഡൻറിൻറെ കടുത്ത നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണം പുറത്തുവരുന്നത്.

കൃത്യമായ മാനദണ്ഡ പ്രകാരമാണ് ദ്വാരപാലകരുടെ സ്വർണ്ണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്ക് അയച്ചത്. മുമ്പ് സ്വർണം ഒട്ടിക്കുകയായിരുന്നു പിന്നീടാണ് ഇലക്ട്രോ പ്ലേറ്റിങ് ആയത്. അതിലെ സംശയമാണ് പ്രശ്നത്തിനിടയാക്കിയത്. ഇപ്പോൾ ദർശനത്തിന് വരുന്നതിന് ആളുകൾക്ക് ഭയമാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. എങ്ങനെയാണ് ദൈന്യംദിന വികസനം കൊണ്ടുപോകുകയെന്നതിൽ തനിക്കും പേടിയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കയും ഉണ്ടാകാൻ പാടില്ല. അതിനായി ഒരു രൂപരേഖ ഉണ്ടാകണം. ഇല്ലെങ്കിൽ ദൈന്യംദിന കാര്യങ്ങൾ നടത്തി മുന്നോട്ടുപോകാൻ തടസ്സമായിരിക്കും. ബഹുമാനപ്പെട്ട കോടതി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഒരു പുകമുറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് രാഷ്ട്രീയമാണ്. അതിൻറെ പേരിൽ തങ്ങളെയൊക്കെ അപമാനിക്കാനാണ് ശ്രമം. ദേവസ്വം ബോർഡിൻറെ കൈകൾ ശുദ്ധമാണെന്നും വീഡിയോയടക്കം ചിത്രീകരിച്ചാണ് സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു.

Related Articles

Back to top button