കടുത്ത ശിക്ഷ കിട്ടിയെങ്കിലും ആന്‍റണി രാജുവിന് തത്കാലം ജയിലിൽ പോകേണ്ട; ജാമ്യം അനുവദിച്ച് കോടതി

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്‍റണി രാജുവിന് ജാമ്യം. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളിൽ സ്റ്റേ വാങ്ങി കോടിതിയെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടി വരും. എന്നാല്‍, സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനിൽക്കുമെന്നതാണ് മറ്റൊരു കാര്യം.
മൂന്ന് വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എം എൽ എ സ്ഥാനം നഷ്ടമാകും. വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല.
ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് ആൻ്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി ജെ എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.




