പിണറായിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം..രാഹുലിന്റെ ഇരട്ടമുഖം വെളിവായി..ജോൺ ബ്രിട്ടാസ്..

തിരുവനന്തപുരം: കേരളത്തില്‍ വരുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യമെന്നും ഇതിലൂടെ രാഹുലിന്റെ ഇരട്ടമുഖമാണ് വെളിവായതെന്നും ജോണ്‍ ബ്രിട്ടാസ് എംപി. മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തതെന്നോ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയോ സിബിഐയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതെന്നോ വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല.ഇടതുപക്ഷത്തിന് എതിരെയുള്ള ബിജെപിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ച് പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് പറയാന്‍ അദ്ദേഹത്തിന് വല്ലാത്ത ആവേശമാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി തയ്യാറാക്കി നല്‍കിയ തിരക്കഥയാവാം ഇതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയയിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.

നാഷണല്‍ ഹെറാള്‍ഡ് പോലുള്ള കേസുകളില്‍ ഇ ഡി മണിക്കൂറുകളോളം തന്നെ ചോദ്യം ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടാറുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാത്തതെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നു. ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ ഇത്?. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 170 കോടി രൂപ തന്റെ സഹോദരീ ഭര്‍ത്താവായ റോബര്‍ട്ട് വധ്ര ബിജെപിക്ക് നല്‍കിയത് എന്തിനാണ്?. ഇതിന് ശേഷം വധ്രയ്ക്കെതിരെയുള്ള കേസുകള്‍ അപ്രത്യക്ഷമായി. വിവാദ ഇടപാടുകളില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചു. ഇതിന് പിന്നിലെ കാരണമെന്താണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനും ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കാനും വേണ്ടി കേജ്‌രിവാളിനെ എഎപി നേതാക്കള്‍ക്കുമെതിരെ ഡല്‍ഹി മദ്യനയക്കേസ് കെട്ടിച്ചമയ്ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും എങ്ങനെയാണ് ഒത്തുകളിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ വിശ്വസ്തരായ അനുയായികളടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മോദി-ഷാ ടീമിനെ ശക്തിപ്പെടുത്തുന്ന കാഴ്ച കാണുമ്പോള്‍, ബിജെപിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ നേതാവിന് ഇനി എന്ത് ധാര്‍മ്മിക അവകാശമാണ് അവശേഷിക്കുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.

Related Articles

Back to top button