കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം.. തൊഴിലാളികൾ മരിക്കാൻ കാരണം.. ശ്വാസകോശത്തിൽ കണ്ടെത്തിയത്…
അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന ദ്രാവകം കണ്ടെത്തി. മരിച്ച തൊഴിലാളികള്‍ വിഷമാലിന്യം ശ്വസിച്ചുവെന്നും നിഗമനമുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. മരിച്ച രണ്ട് തൊഴിലാളികളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരുടെ ശരീരത്തില്‍ നിന്ന് രാസമാലിന്യം കലര്‍ന്ന ദ്രാവകത്തിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ടാങ്കിനകത്തുളള രാസമാലിന്യം കലര്‍ന്ന ദ്രാവകം അകത്തുപോയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് മലപ്പുറം അരീക്കോടിനടുത്ത് കളപ്പാറയിൽ കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിലെ ടാങ്കിൽ മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടാങ്കിലിറങ്ങിയ ഒരു തൊഴിലാളിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സുഹൃത്തുക്കളായ മറ്റ് രണ്ട് പേര്‍ കൂടി അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ബീഹാർ, അസാം സ്വദേശികളായ ബികാസ് കുമാർ, ഹിദേശ് ശരണ്യ സമദ് അലി എന്നിവരാണ് മരിച്ചത്.



