വൈക്കത്തെ കർഷകന്റെ മരണം… സിപിഐ നേതൃത്വത്തിനെതിരെ ആരോപണവുമായി കുടുംബം…

കോട്ടയം: വൈക്കം തലയാഴത്ത് കർഷകനായ ചെല്ലപ്പൻ പുളിക്കശേരി സിപിഐ ഓഫീസിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വിവിധ ബാങ്കുകളിലായി 16 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ചെല്ലപ്പൻ, കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മക്കളായ ദീപുവും ജ്യോതിയും വ്യക്തമാക്കി. സിപിഐ പ്രാദേശിക നേതൃത്വം തന്റെ ഉപജീവനമാർഗ്ഗം നശിപ്പിച്ചുവെന്നും കൃഷി നശിപ്പിച്ചുവെന്നും മരിക്കുന്നതിന് മുൻപ് ചെല്ലപ്പൻ ആരോപിച്ചിരുന്നു. മരണശേഷവും തങ്ങൾക്ക് നേരെ ഭീഷണി തുടരുകയാണെന്നും ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പോലീസ് പുറത്തുവിടുന്നില്ലെന്നും കുടുംബം ആക്ഷേപമുന്നയിച്ചു.

ചെല്ലപ്പന്റെ വീട് സന്ദർശിച്ച കെ.സി വേണുഗോപാൽ എംപി, നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുറ്റപ്പെടുത്തി. ഭരണകക്ഷിയായ സിപിഐയുടെ നേതാക്കൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് എന്നതിനാൽ നീതിപൂർവ്വമായ അന്വേഷണം നടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ഗവേഷകൻ കൂടിയായ തന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും മരിക്കുന്നതിന് മുൻപ് ഫേസ്ബുക്ക് വീഡിയോയിലൂടെ ചെല്ലപ്പൻ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.

Related Articles

Back to top button