ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം… യു പ്രതിഭയും എം മുകേഷും ഒഴിവാക്കൽ പട്ടികയിൽ..

നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് ഉറപ്പിക്കാൻ ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം. തുടർച്ചയായി രണ്ട് തവണ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വീണ്ടും മത്സരിക്കും. മണ്ഡലത്തിൻറെ സ്വഭാവവും എംഎൽഎമാരുടെ പ്രവർത്തന മികവും പരിഗണിച്ചാകും ഇളവ്.
സംഘടനാ ചുമതല എങ്കിൽ 75 വയസ്സ്. നിയമസഭയിലേക്ക് തുടർച്ചയായി രണ്ട് തവണ മത്സരിച്ചാൽ എത്ര വലിയ നേതാവെങ്കിലും മാറ്റി നിർത്തണം. പരമാവധി പുതുമുഖങ്ങൾക്ക് അവസരം. തുടർച്ചയായി മൂന്നാം ടേമിലും അധികാരം ആഗ്രഹിക്കുന്ന സിപിഎം ഇത്തവണ പക്ഷെ കാർക്കശ്യങ്ങൾ കൈവിടുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് 60 പേർ.അതിൽ 23 പേർ രണ്ട് തവണ തുടർച്ചയായി ജയിച്ചവരാണ്. പ്രായത്തിൽ പാർട്ടി നൽകിയ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിലും ഉറപ്പാണ്. ആരോഗ്യമന്ത്രി വീണ ജോർജ്ജ് അടക്കം രണ്ട് ടേം പൂർത്തിയാക്കിയ ഒരുപിടി പേർക്ക് വീണ്ടും അവസരം ഉണ്ടാകും,. മാനന്തവാടിയിൽ ഒആർ കേളു തുടരും, കോതമംഗലത്ത് ആന്റണി ജോണും ഇരവിപുരത്ത് എം നൗഷാദും വാമനപുരത്ത് ഡികെ മുരളിയും കാട്ടാക്കടയിൽ ഐബി സതീഷും തുടരാനാണ് സാധ്യത
ജില്ലാ സെക്രട്ടറിയായതുകൊണ്ട് വർക്കലയിൽ വി ജോയി മാറുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴക്കൂട്ടത്ത് കടകംപള്ളിയെ നിലനിർത്തിയാലും ഒഴിവാക്കിയാലും ചർച്ചയാകും. പേരാമ്പ്രയിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണന് ഒരുപക്ഷെ മൂന്നാം ഊഴത്തിനിറക്കിയാലും അതിശയമില്ല. ഉടുമ്പൻചോലയിൽ എംഎം മണിയ്ക്ക് പകരക്കാരൻ വരും. യു പ്രതിഭയും എം മുകേഷും ഒഴിവാക്കൽ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. അതേ സമയം പാർട്ടികോട്ടകളിൽ മാറ്റി പരീക്ഷണങ്ങൾക്കാണ് സാധ്യത. കെകെ ശൈലജയും എഎൻ ഷംസീറും മാറിയേക്കും. തലശ്ശേരി മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പേര് സജീവമാണ്




