കൊല്ലത്തെ തോല്‍വിയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ പഴിചാരി സിപിഎം റിപ്പോർട്ട്; നാടകീയ രംഗങ്ങൾ

പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ട് അവതരണത്തിന് പിന്നാലെ മേയർ സ്ഥാനാർത്ഥിയായിരുന്ന വി കെ അനിരുദ്ധൻ വികാരാധീനായി ഇറങ്ങിപ്പോയി. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വി കെ അനിരുദ്ധൻ. കൊല്ലം കോർപ്പറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിംഗിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംഭവം. നാടകവും സാംബശിവൻ്റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മിൽ എത്തിയതെന്ന് വി കെ അനിരുദ്ധൻ യോഗത്തിൽ പറഞ്ഞു. പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി കെ അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. ഇതിന് ശേഷമാണ് അനിരുദ്ധൻ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.
25 കൊല്ലത്തെ ഇടതു ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് കൊല്ലം കോർപറേഷൻ പിടിച്ചത്. 25 വർഷം ഭരിച്ച കോർപ്പറേഷനിൽ എൽഡിഎഫിന്‍റെ കുത്തക സീറ്റുകൾ അടക്കം പിടിച്ചടക്കി യുഡിഎഫ് ചരിത്ര വിജയം കുറിച്ചു. ഇത്തവണ ബിജെപിയും നേട്ടമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത പ്രഹരമുണ്ടായതിന്‍റെ ഞെട്ടലിലാണ് എൽഡിഎഫ്.



