ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം: യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് സിപിഎം
കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ പുതിയ ആരോപണവുമായി സിപിഎം. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീർ വാതകമല്ലെന്നും യുഡിഎഫ് പ്രവർത്തകർ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു. പൊലീസിനിടയിൽ വീണ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് പലർക്കും പരിക്കേറ്റത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് ജീവനെടുക്കാനായിരുന്നു പദ്ധതി. എല്‍ഡിഎഫ് പ്രവര്‍ത്തകരില്ലാത്തതിനാല്‍ ആ പദ്ധതി നടന്നില്ലെന്നും സജീഷ് പറയുന്നു.
പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദ്ദനത്തിലാണ് എസ്പിയുടെ പ്രതികരണം ഉണ്ടായത്. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുപോയത്.