പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്നയാളാണ് തന്ത്രി, കേസിൽ കുടുക്കേണ്ട ആവശ്യം ആർക്കുമില്ല

തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്നയാളാണ് തന്ത്രിയെന്നും അദ്ദേഹത്തെ കുടുക്കേണ്ട ആവശ്യം ആർക്കുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റമെന്താണെന്ന് അറിയാമെന്നും ഗോവിന്ദൻ പറഞ്ഞു.

തന്ത്രിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ജില്ലാ കോടതി വിധിയിൽ അസാധാരണത്വമുള്ളതായി മന്ത്രി പി രാജീവും പറഞ്ഞു. അവസാന വിധി പോലെ ആയിരുന്നു കൊല്ലം കോടതിയുടെ വിധി. സുപ്രീംകോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. പരാമർശങ്ങൾ നീക്കുന്നതിന് അപ്പീൽ പോകണോ എന്ന് തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ഹൈക്കോടതിയാണ് എസ്ഐടി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം തന്ത്രിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും രംഗത്തെത്തി. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് സംശയാസ്പദമാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും ചെന്നിത്തല ആരോപിച്ചു.

Related Articles

Back to top button