കഫ് സിറപ്പ് മരണം: സംസ്ഥാനത്ത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് വിലക്ക്

വിവിധ സംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് കേരളത്തിൽ വിലക്ക്. തമിഴ്നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഇതിനോടകം കഫ്സിറപ്പ് കഴിച്ച് 19 കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെയാണ് സർക്കാർ ജാഗ്രത കർശനമാക്കുന്നത്. മായം കലർന്ന കഫ്സിറപ്പായ കോൾഡ്റിഫിന് അഞ്ച് സംസ്ഥാനങ്ങൾ നേരത്തെ നിരോധനമേർപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഈ കഫ്സിറപ്പിന്റെ വിതരണവും വിൽപ്പനയും നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
വ്യാജ സിറപ്പുകൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന പുരോഗമിക്കവെയാണ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഗുണമേന്മയുടെ കാര്യത്തിൽ തമിഴ്നാട് സർക്കാർ ആശങ്ക പ്രകടിപ്പിക്കുന്നത്. മരുന്നിന് മതിയായ ഗുണനിലവാരമില്ലെന്ന് ഡ്രഗ് കൺട്രോളർ കണ്ടെത്തിയതോടെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് കേരളത്തിലും മരുന്ന് വിതരണം മതിയാക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, ഈ കമ്പനിയുടെ മരുന്നുകൾ കൈവശമുള്ളവർ ഇനി ഉപയോഗിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗുണനിലവാരം ഇല്ലാത്ത ഗുജറാത്ത് കമ്പനിയുടെ റെസ്പിഫ്രഷ് ടിആർ മരുന്നിന്റെ വിൽപനയും കേരളത്തിൽ നിർത്തിവച്ചിട്ടുണ്ട്. റെസ്പിഫ്രഷ് മരുന്ന് വിതരണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഈ മരുന്നുകൾ സർക്കാർ ആശുപത്രി വഴി വിതരണം ചെയ്യുന്നില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകി.



