കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗും നേർക്കുനേർ…രൂക്ഷ തർക്കം കേരളത്തിൽ അധികാരത്തിലുള്ള ഏക കോർപ്പറേഷനിൽ…

കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗുമായി നേർക്കുനേർ പോരടിക്കുമെന്ന അവസ്ഥയിലേക്കാണ് തർക്കം തുടരുന്നത്. മൂന്ന് സീറ്റുകൾ അധികം വേണമെന്നാണ് ലീഗിന്റെ ആവശ്യം. സംസ്ഥാനത്ത് യു ഡി എഫ് ഭരണത്തിലുള്ള ഏക കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച നാളെ നടക്കും. പാർട്ടി ചിഹ്നത്തിൽ ജനവിധി തേടിയ 16 പേർ ഉൾപ്പെടെ കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത് 18 സീറ്റുകളിലായിരുന്നു. ഇക്കുറി ഇരുപതോ ഇരുപത്തി ഒന്നോ സീറ്റിനായുള്ള കടുംപിടുത്തത്തിൽ ആണ് ലീഗ് ജില്ലാനേതൃത്വം. കോൺഗ്രസ് മത്സരിച്ച വാരം, വെറ്റിലപ്പള്ളി, കടലായി ഡിവിഷനുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. സ്വാഭാവിക നീതിയും ജയസാധ്യതയും പരിഗണിക്കണമെന്നാണ് ആവശ്യമെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി വ്യക്തമാക്കി



