എൻ എം വിജയന്റെ ആത്മഹത്യ.. നേതാക്കൾ ഒളിവിൽ.. ഫോണുകൾ സ്വിച്ച് ഓഫ്…
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ കോൺഗ്രസ് നേതാക്കൾ ഒളിവിൽ എന്ന് സൂചന. ഇന്നലെ ഉച്ച മുതൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച് ഓഫ്. പ്രതി ചേർത്തതിന് പിന്നാലെ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ ഫോണുകളാണ് സ്വിച്ച് ഓഫ് ആയത്.ഐസി ബാലകൃഷ്ണൻ കർണാടകയിലും, കെ കെ ഗോപിനാഥ് തമിഴ്നാട്ടിലെന്നുമാണ് സൂചന. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം നടക്കുന്നതായും വിവരം. ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. ഇതിനുപിന്നാലെയാണ് നേതാക്കൾ ഒളിവിൽ പോയത്.
അതേസമയം ഐസി ബാലകൃഷ്ണനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുകയാണ്. എംഎൽഎ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യം. മരണത്തിൻറെ ഉത്തരവാദികൾ കോൺഗ്രസ് നേതാക്കളാണ്. എൻ. ഡി അപ്പച്ചനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റാൻ നേതൃത്വം നടപടിയെടുക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.