പോക്സോ കേസ്.. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ നൗഷാദ് തോട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി..
പോക്സോ കേസിൽ പ്രതിയായ പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ നൗഷാദ് തോട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആറന്മുള പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. അഭിഭാഷക ജോലിക്ക് തന്നെ അപമാനമാണ് നൗഷാദിൻ്റെ കുറ്റകൃത്യം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.
അഭിഭാഷകനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 12 വയസിൽ താഴെയുള്ള കുട്ടിയെ കുറ്റകൃത്യത്തിന് ഇരയാക്കിയാൽ ജാമ്യം അനുവദിക്കുന്നതിന് ക്രിമിനൽ നടപടിക്രമം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യം സംബന്ധിച്ച റിപ്പോർട്ട് വായിച്ചാൽ കണ്ണ് നിറയുമെന്നും ഉത്തരവിൽ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പരാമർശിച്ചു.
കേസിൽ പ്രതിയായ നൗഷാദ് തോട്ടത്തിലിൻ്റെ അറസ്റ്റ് അനിവാര്യമാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ കോഴഞ്ചേരിയിലെ ഹോട്ടലിൽ എത്തിച്ചു മദ്യം നൽകി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്നാണ് കേസ്. കേസിൽ ലൈംഗിക അതിക്രമത്തിന് ശേഷം ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.