‘VoteChori.in’ വെബ്സൈറ്റ്.. അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കുമായി രാഹുല്‍ ഗാന്ധി.. നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം…
രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുവെന്ന ശക്തമായ ആരോപണം വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളോട് ഉന്നയിച്ചതിന് പിന്നാലെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി ക്യാമ്പെയ്‌ന് തുടക്കമിട്ടു. ഇതിനായി ‘വോട്ട്‌ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കമിട്ടു.
വെബ്‌സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നു.ജനങ്ങള്‍ക്കായി ഒരു സന്ദേശവും പോര്‍ട്ടലില്‍ പങ്കുവെയ്ക്കുന്നുണ്ട്. വോട്ട് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും എന്നാല്‍ നിലവില്‍ അത് അങ്ങനെയല്ലെന്നും സന്ദേശത്തില്‍ പറയുന്നു.
അതേസമയം വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ധാരണ. ഇൻഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. നാളെ നടക്കുന്ന മാർച്ച് പാർലമെന്റിൽ നിന്നും 11.30ന് ആരംഭിക്കും. മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ. ഇത് സഖ്യത്തിന്റെ കെട്ടുറപ്പുയർത്തുമെന്നാണ് കരുതുന്നത്. അതേസമയം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിൽ ഇക്കാര്യം ചർച്ചചെയ്യും.



